Saturday, December 6, 2014

ശബരിമല ഭണ്ഡാരം പുതുക്കിപ്പണിയും...

ശബരിമല ഭണ്ഡാരം പുതുക്കിപ്പണിയും...

ശബരിമല: പണമെണ്ണിത്തിട്ടപ്പെടുത്തുന്ന ശബരിമലയിലെ ദേവസ്വത്തിന്റെ ഭണ്ഡാരം ആധുനിക സൗകര്യത്തോടെ പുതുക്കിപ്പണിയാന്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പിഗോവിന്ദന്‍ നായര്‍, ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന്‍ എന്നിവര്‍ നിലവിലുള്ള ദേവസ്വം ഭണ്ഡാരം സന്ദര്‍ശിച്ച് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി.

സോപാനത്തുള്ള വലിയവഞ്ചിയില്‍ നിന്ന് കണ്‍വെയര്‍ വഴി ഭണ്ഡാരത്തിലെത്തുന്ന കാണിക്കയും ശബരിമലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചികളില്‍ നിന്നുള്ള കാണിക്കയും സ്വര്‍ണവും വെള്ളിയും എണ്ണിത്തിട്ടപ്പെടുത്തുന്നതും ഇവിടെയാണ്.

ഇരുനൂറ്റിയന്‍പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്നു. അവര്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കുകയോ മുറി എയര്‍കണ്ടീഷന്‍ ചെയ്തിട്ടോ ഇല്ല. ഭസ്മം ഉള്‍പ്പെടെയുള്ള പൊടികള്‍ കണ്‍വെയറിലൂടെ പണത്തോടൊപ്പം എത്തുന്നുണ്ട്. ഇത് പതിവായി ശ്വസിക്കുന്ന ജീവനക്കാര്‍ക്ക് അധികദിവസവും ജോലി ചെയ്യാനാകില്ല. ഫെയ്‌സ്മാസ്‌ക് ധരിച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്. നാല്‍പ്പതോളം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ശാരീരിക പരിശോധനയ്ക്കുശേഷമാണ് ജീവനക്കാരെ അകത്തേക്ക് വിടുന്നുള്ളൂ.

ഭണ്ഡാരത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുക, നിലവിലുള്ള സ്ഥലം അപര്യാപ്തമെങ്കില്‍ പുതിയിടത്തേക്ക് ഭണ്ഡാരം മാറ്റുക, കാണിക്കയെണ്ണുന്നത് പുറത്തുനിന്ന് കാണത്തക്കവിധമാക്കുക എന്നിവ ചര്‍ച്ച ചെയ്തു. മാസ്റ്റര്‍പ്ലൂന്‍ പ്രകാരം പൊളിച്ചുകളയാന്‍വെച്ചിരിക്കുന്ന കെട്ടിടത്തിലാണ് ഇപ്പോള്‍ ഭണ്ഡാരം പ്രവര്‍ത്തിക്കുന്നത്.

മണ്ഡല-മകരവിളക്കുകാലത്ത് ഒരുകോടി രൂപയിലധികം രൂപ ദിവസവും എണ്ണിത്തീര്‍ക്കേണ്ടതുണ്ട്. സ്വര്‍ണ്ണം, വെള്ളി സാധനങ്ങള്‍ അതത് ദിവസം ദേവസ്വം നിയോഗിച്ചിരിക്കുന്ന വിദഗ്ധനെകൊണ്ട് പരിശോധിച്ച് പൊതിയാക്കി സ്‌ട്രോങ്‌റൂമില്‍ സൂക്ഷിക്കാന്‍ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിക്കാറുണ്ട്. ദേവസ്വം ജീവനക്കാര്‍ എണ്ണിത്തിട്ടപ്പെടുത്തുന്ന പണം ധനലക്ഷ്മി ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

No comments:

Post a Comment