Wednesday, November 26, 2014

ശബരിമലയില്‍ അരവണനിര്‍മാണം നിര്‍ത്തിവെച്ചു...നിര്‍മാണം പിഴച്ചു; 2.5 ലക്ഷം ഉണ്ണിയപ്പം നശിച്ചു...

!!! ഓം സ്വാമിയേ ശരണം അയ്യപ്പാ !!!

ശബരിമലയില്‍ അരവണനിര്‍മാണം നിര്‍ത്തിവെച്ചു...നിര്‍മാണം പിഴച്ചു; 2.5 ലക്ഷം ഉണ്ണിയപ്പം നശിച്ചു...

ശബരിമല: അരവണനിര്‍മാണത്തിന് ഉപയോഗിക്കുന്ന കല്‍ക്കണ്ടം ഇല്ലാത്തതിനെത്തുടര്‍ന്ന് സന്നിധാനത്ത് അരവണനിര്‍മാണം നിര്‍ത്തിവെച്ചു. കല്‍ക്കണ്ടം എത്തിക്കാന്‍ പുതിയ രണ്ട് കരാറുകാരെ ദേവസ്വംബോര്‍ഡ് ചുമതലപ്പെടുത്തി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കല്‍ക്കണ്ടം ഇല്ലാത്തതിനെത്തുടര്‍ന്ന് അരവണനിര്‍മാണം നിര്‍ത്തിവെച്ചത്.
മധുരത്തിന്റെ അളവുകുറഞ്ഞ കല്‍ക്കണ്ടമാണ്, ശബരിമലയില്‍ കല്‍ക്കണ്ടം എത്തിക്കാന്‍ കരാറെടുത്ത കുമളിയിലെ ഹൈറേഞ്ച് മാര്‍ക്കറ്റിങ് സൊസൈറ്റി പമ്പയില്‍ എത്തിച്ചത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് പ്രകാരം അരവണയ്ക്ക് ഉപയോഗിക്കുന്ന കല്‍ക്കണ്ടത്തിന് മധുരം 98 ശതമാനം ആയിരിക്കണം. എന്നാല്‍ പമ്പയില്‍ എത്തിച്ച കല്‍ക്കണ്ടത്തിന് 93.49 ശതമാനം മധുരമേ ഉണ്ടായിരുന്നുള്ളൂ.
പുതിയ കല്‍ക്കണ്ടം എത്തിക്കാന്‍ റെയ്ഡ്‌കോയ്ക്കും മാര്‍ക്കറ്റ്‌ഫെഡിനുമാണ് കരാര്‍ നല്‍കിയത്. റെയ്ഡ്‌കോയ്ക്ക് 10,000 കിലോയ്ക്കും മാര്‍ക്കറ്റ് ഫെഡിന് 25,000 കിലോയ്ക്കുമാണ് കരാര്‍ നല്‍കിയത്.
ഹൈറേഞ്ച് മാര്‍ക്കറ്റിങ് സൊസൈറ്റിക്കാണ് കരാര്‍ നല്‍കിയിരുന്നതെങ്കിലും അവര്‍ക്ക് സന്നിധാനത്ത് കല്‍ക്കണ്ടം എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരുവര്‍ഷത്തേക്ക് 70,000 കിലോ കല്‍ക്കണ്ടമാണ് വേണ്ടത്.
ഇത് രണ്ടാമത്തെ തവണയാണ് അരവണനിര്‍മാണം നിര്‍ത്തിവെക്കുന്നത്. ഇപ്പോള്‍ 17ലക്ഷം അരവണ സന്നിധാനത്ത് സ്റ്റോക്കുണ്ട്.

നിര്‍മാണം പിഴച്ചു; 2.5 ലക്ഷം ഉണ്ണിയപ്പം നശിച്ചു...

ശബരിമല: നിര്‍മാണത്തിലെ അപാകം കാരണം 2.5 ലക്ഷത്തിലധികം ഉണ്ണിയപ്പം നശിച്ചു. സംഭവത്തെക്കുറിച്ച് പന്ത്രണ്ട് ദേവസ്വം ജീവനക്കാരോട് ബോര്‍ഡ് വിശദീകരണം ചോദിച്ചു.

നട തുറന്നശേഷം നിര്‍മിച്ച അപ്പത്തില്‍ പരിശോധന നടത്തിയപ്പോഴാണ് അപാകം കണ്ടത്. കേടുസംഭവിച്ച അപ്പത്തിലേറെയും കരിഞ്ഞതും വേവാത്തതുമായിരുന്നു.

പാചകവാതകം ഉപയോഗിച്ച് മാളികപ്പുറത്ത് നിര്‍മിക്കുന്ന അപ്പമാണ് കേടായത്. മറ്റൊരു അപ്പം നിര്‍മാണകേന്ദ്രംകൂടി സന്നിധാനത്ത് ഉണ്ട്. 8.5 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.

നട തുറന്നശേഷം രണ്ട് കരാറുകാരാണ് അപ്പം നിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്. ആദ്യം അപ്പം ഉണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡ് കരാര്‍ നല്‍കിയ ആളിനു പകരം കോടതിവിധിയെ തുടര്‍ന്ന് മറ്റൊരു കരാറുകാരന്‍ അപ്പം ഉണ്ടാക്കാന്‍ എത്തുകയായിരുന്നു. ആരുടെ സമയത്താണ് അപ്പം കേടായതെന്ന് അന്വേഷണം നടക്കുകയാണ്.

അപ്പം നിര്‍മിച്ച സമയത്ത് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരോടാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം ചോദിച്ചിരിക്കുന്നത്. അപ്പം കേടായതിന്റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും നഷ്ടമായ തുക ഇയാളില്‍നിന്ന് ഈടാക്കാനുമാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

No comments:

Post a Comment