Sunday, March 1, 2015

ഗുരുവായൂരപ്പന് സപ്തവര്‍ണ്ണ ഉത്സവക്കൊടിയും കയറും ഒരുങ്ങി...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഉത്സവത്തിന് സ്വര്‍ണ്ണക്കൊടിമരത്തില്‍ ഉയര്‍ത്താനുള്ള സപ്തവര്‍ണ്ണപ്പട്ടിന്റെ കൊടിക്കൂറയും ചെമ്പട്ടില്‍ പൊതിഞ്ഞ കയറും തയ്യാറായി. ദേവസ്വം തയ്യാറാക്കുന്ന സപ്തവര്‍ണ്ണക്കൊടിയും കൊടിക്കയറും പടിഞ്ഞാറെ നടയിലെ തുന്നല്‍ക്കാരനായ വിനയന്‍ എന്ന ഭക്തനാണ് പണിപൂര്‍ത്തിയാക്കിയത്.
ഉത്സവക്കൊടിയുടെ മുകളില്‍ ഒരുഭാഗത്ത് ശ്രീചക്രത്തിന്റെയും മറുഭാഗത്ത് ഗരുഡന്റെയും ചിത്രങ്ങളാണ് ചുമര്‍ചിത്രശൈലിയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. കൊടിക്ക് പതിനൊന്ന് അടി നീളം വരും. 165 അടിയോളം നീളമുള്ള ഒറ്റക്കയര്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞ് ഒരുക്കിയതാണ് കൊടിക്കയര്‍. കൂട്ടിക്കെട്ടിയ കയര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കില്ല.
ഉത്സവ എഴുന്നള്ളിപ്പിന് മുന്നില്‍ പിടിക്കാനുള്ള പതിനാറ് കൊടിക്കൂറകളും ക്ഷേത്രത്തില്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കാനുള്ള പത്ത് ദിക്ക് കൊടികളും തയ്യാറായി. തിങ്കളാഴ്ച രാത്രി എട്ടരയ്ക്കാണ് ഉത്സവക്കൊടിയേറ്റം. പനങ്ങാടുള്ള ഒരു ഭക്തന്‍ ഒരു കൊടിക്കയര്‍ വഴിപാടായി ശനിയാഴ്ച സമര്‍പ്പിച്ചു.

No comments:

Post a Comment