Friday, May 26, 2017

കൊട്ടിയൂർ മാഹാത്മ്യം

കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിലാണ്‌ പുരാതനമായ കൊട്ടിയൂർ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ ജാതിയിൽപ്പെട്ട ആളുകള്‍ക്കും ഇവിടെ അവകാശങ്ങള്‍ ഉണ്ടെന്നതാണ്. വനവാസികള്‍ മുതൽ ബ്രാഹ്മണര്‍ വരെയുള്ളവരാണ് ഈ ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തുന്നത്.
ഈ ക്ഷേത്രത്തെ 'ദക്ഷിണകാശി എന്നു വിശേഷിപ്പിക്കാറുണ്ട്. വടക്കുംകാവ്, വടക്കീശ്വരം, തൃച്ചെറുമന്ന എന്നീ പേരുകളിലും പ്രസിദ്ധമാണ് . കൊട്ടിയൂരിൽ രണ്ടു ക്ഷേത്രങ്ങളാനുള്ളത് . ഇക്കരെ കൊട്ടിയൂരും അക്കരെ കൊട്ടിയൂരും. പണ്ടത്തെ ആചാരങ്ങളിൽ ലവലേശം മാറ്റമില്ലാതെ ആചരിക്കുന്ന ഒരപൂർവ്വ ക്ഷേത്രമാണ്‌ കൊട്ടിയൂർ ക്ഷേത്രം. ഇക്കരെ കൊട്ടിയൂരിൽ മാത്രമാണ് നിത്യ പൂജ ഉള്ളത് . അക്കരെ കൊട്ടിയൂരിൽ ക്ഷേത്രമില്ല. ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന ചെറിയ ജലാശയത്തിന് നടുവില്‍ ശിവലിംഗവും പരാശക്തിയുടെ ആസ്ഥാനമായ അമ്മാറക്കല്ലു തറയുമാണ് ഇവിടെയുള്ളത്. വൈശാഖ മഹോത്സവം നടക്കുമ്പോള്‍ മാത്രമേ ഇവിടേയ്ക്ക് പ്രവേശനമുള്ളു.വൈശാഖ ഉത്സവം നെയ്യാട്ടത്തോടു കൂടിയാണ് തുടങ്ങുക.മറ്റു ജില്ലകളിൽ നിന്നും അന്യ
സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ഉത്സവമാണിത്. അക്കരെ കൊട്ടിയൂരില്‍ ക്ഷേത്രമില്ല. എന്നാൽ ഭഗവത്‌ ചൈതന്യം അവിടമാകെ നിറഞ്ഞു നില്‍ക്കുകയാണ്‌ . ത്രിമൂർത്തികൾ ഒരുമിച്ച സ്ഥലമായതിനാൽ " കൂടിയ ഊര് " പിന്നീട് കൊട്ടിയൂർ എന്നായി പരിണമിച്ചു എന്നാണ് വിശ്വാസം .

കൊട്ടിയൂരമ്പലം സ്ഥിതി ചെയ്യുന്നിടത്താണ്‌ ദക്ഷയാഗം നടന്നതെന്ന്‌ ഐതിഹ്യം. ബ്രഹ്മാവിന്റെ
പുത്രനായ ദക്ഷ പ്രജാപതിയുടെ ഇളയ മകൾ സതി ദേവിയെ ശ്രീ പരമേശ്വരൻ വിവാഹം കഴിച്ചു . തുടർന്ന് ദക്ഷന് കൂടുതൽ സ്ഥാനമാനങ്ങളും ബഹുമാനവും ലഭിച്ചു . ഒരു ദിവസം മഹാദേവൻ ഇന്ദ്ര സദസ്സിൽ ഇരിക്കുമ്പോൾ ദക്ഷ പ്രജാപതി അവിടേക്ക്
ആഗതനായി . മഹാദേവനൊഴികെ എല്ലാവരും ആദര സൂചകമായി എഴുന്നേറ്റു . മഹാദേവൻ
എഴുന്നേൽക്കാത്തതിനാൽ അന്ന് മുതൽ ദക്ഷന് ശിവൻ ശത്രു ആയി . അങ്ങനെയിരിക്കെ ദക്ഷൻ യാഗം നടത്താൻ തീരുമാനിച്ചു . എന്നാൽ യാഗത്തിൽ പങ്കെടുക്കാൻ മകളായ സതീദേവിയെയും
മരുമകനായ മഹാദേവനെയും ദക്ഷൻ ക്ഷണിച്ചില്ല . ക്ഷണിക്കാതെ തന്നെ യാഗത്തിനെത്തിയ ദേവിയെ ദക്ഷൻ അപമാനിച്ചു. അതിൽ മനംനൊന്ത ദേവി
യാഗാഗ്നിയില്‍ ചാടി ദേഹം വെടിഞ്ഞു. അവിടം അമ്മ മറഞ്ഞ തറയായും അറിയപ്പെട്ടു. വിവരമറിഞ്ഞ മഹാദേവൻ രൗദ്ര ഭാവം പൂണ്ടു . തിരുമുടിയിൽ നിന്നും വീരഭദ്രനും തൃക്കണ്ണിൽ നിന്നും ഭദ്രകാളിയും പ്രത്യക്ഷരായി . ഇവർ ഭൂതഗണങ്ങളോടൊപ്പം ദക്ഷ യാഗഭൂമിയിൽ എത്തുകയും യാഗ ഭൂമി തകർക്കുകയും ദക്ഷനെ വധിച്ചു തല ഹോമകുണ്ഡത്തിൽ ഹോമിക്കുകയും ചെയ്തു . വീരഭദ്രന്‍ അറിയിച്ച പ്രകാരം ത്രിമൂർത്തികൾ കൊട്ടിയൂരെത്തി . അവരുടെ സംഗമം കൊണ്ട്‌ അവിടെ പവിത്രമായി. അവരുടെ അഭ്യർത്ഥനയുടെ ഫലമായി യാഗം മുഴുമിപ്പിക്കാൻ മഹാദേവന്‍ അനുവദിച്ചു. ആടിന്റെ തല ദക്ഷന്റെ ശരീരത്തോട് ചേർത്ത് ജീവൻ കൊടുത്ത് യാഗം
പൂർത്തീകരിച്ചു . തുടർന്ന് പരമശിവൻ അമ്മാറത്തറയ്ക്കരികെ സ്വയംഭൂവായി.
അത്‌ ഇന്നും മണിത്തറയായി അറിയപ്പെടുന്നു. പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്, ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് കരുതുന്നു.

പരശുരാമനുമായി ബന്ധപ്പെട്ടുമുണ്ട് ഒരൈതിഹ്യം

കടലിൽ നിന്ന് കേരളം വീണ്ടെടുത്ത പരശുരാമൻ കൊട്ടിയൂരിലെത്തി. കലിയും ആർത്തട്ടഹസിച്ച് ഓടിയെത്തി. പരശുരാമൻ കലിയെ ബന്ധിച്ച് മർദ്ദിക്കാൻ തുടങ്ങി. ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ട് കലിയെ കെട്ടഴിച്ചുവിടാൻ ആവശ്യപ്പെട്ടു. താൻ വീണ്ടെടുത്ത ഭൂപ്രദേശത്തു മേലിൽ കലിബാധയുണ്ടാകരുത്. അങ്ങനെ ഉറപ്പ് തന്നാൽ കലിയെ വിട്ടയക്കാമെന്നു പരശുരാമൻ നിബന്ധന വച്ചു. കലി അതു സമ്മതിച്ചു. അതിന്റെ ഓർമ്മയ്ക്കായാണ് ഇവിടെ 27 ദിവസത്തെ വൈശാഖോത്സവം നടത്തുന്നത്. ഈ സമയത്ത് ത്രിമൂർത്തികളും ഉത്സവത്തിൽ പങ്കെടുക്കുമെന്നാണ് വിശ്വാസം. കൊട്ടിയൂരപ്പനെ ദർശിച്ചാൽ കലിബാധയുണ്ടാകില്ലെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

അക്കരെ കൊട്ടിയൂരിലാണ് മൂലസ്ഥാനം.
വെള്ളത്തിൽ ചവിട്ടാതെ അവിടെ എത്താൻ കഴിയില്ല . പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന വാവാലിപ്പുഴ ഒരു കാലത്ത്‌ രുധിരാഞ്ചിറയായി അറിയപ്പെട്ടിരുന്നുവെന്നും ദക്ഷപ്രജാപതിയുടെ തലയറുത്ത്‌ ചോരപ്പുഴയായി ഒഴുകിയപ്പോള്‍ രുധിരാഞ്ചിറയെന്ന്‌ അറിയപ്പെടുക യായിരുന്നുവെന്നും പിന്നീട്‌ അത്‌ തിരുവാഞ്ചിറയായി അറിയപ്പെട്ടുവെന്നുമാണ്‌ പഴമ. ബാവലിപ്പുഴയുടെ ഇരു ഭാഗങ്ങളില്യായാണ് കൊട്ടിയൂര്‍ നിലകൊള്ളുന്നത് അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും. ബാവലി പുഴയുടെ വടക്ക തീരത്ത് "തിരുവഞ്ചിറ “എന്നുവിളിക്കുന്ന ഒരു ചെറിയ ജലാശയത്തിന്‍റെ നടുവില്‍ ആരാധന കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും കാണാം .
തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം അതി വിശേഷമാണ്.കണ്ണുകെട്ടി മുട്ടൊപ്പം വെള്ളത്തിലൂടെ യാണ് ശയന പ്രദക്ഷിണം നടത്തേണ്ടത്. 28 ദിവസത്തെ വൈശാഖഉത്സവം ചോതി വിളക്ക് തെളിയുന്നതോടെ ആരംഭിക്കുന്നു . അതിനൊരു മാസം മുമ്പ് മേടമാസത്തിലെ ചോതി നാൾ മുതൽ പ്രാരംഭ ചടങ്ങുകൾ തുടങ്ങുന്നു . ക്ഷേത്ര അവകാശം കുറിച്ച്യ സമുദായക്കാർക്കാണ് . ഉത്സവം നടത്താൻ ക്ഷേത്രം അവരിൽ നിന്നും ഏറ്റു വാങ്ങുകയും ഉത്സവം കഴിയുമ്പോൾ ക്ഷേത്രം അവർക്ക് വിട്ടു
കൊടുക്കുകയും വേണം . എല്ലാ സമുദായക്കാരും പങ്കെടുക്കുന്നതാണ് ഈ യാഗോത്സവം
. ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന ത്തിലെ ചിത്തിര നക്ഷത്രം വരെയാണ് ഇവിടെ വൈശാഖ മഹോത്സവം നടക്കുന്നത്.പിന്നെ ജൂണീല്‍ രേവതി ഉത്സവവും നടക്കുന്നു. ശുദ്ധിയോടെ കൊണ്ടു വരുന്ന നെയ്യ് സ്വയംഭൂലിംഗത്തില്‍ അര്‍പ്പിക്കുന്നതോടെ ആരംഭിക്കുകയായി. കോഴിക്കോട് കുറ്റ്യാടി മരുതോങ്കരയിലെ ജാതി മഠത്തില്‍ നിന്ന് അഗ്നിയും, വയനാട്ടിലെ തലപ്പുഴയ്ക്കടുത്ത് നിന്ന് വാളും എഴുന്നെളളിച്ച് ഉത്സവ സ്ഥലത്തെത്തിക്കുന്നു. വിശാഖം നാളില്‍ തിരുവാഭരണങ്ങള്‍, സ്വര്‍ണ്ണ, വെള്ളിപ്പാത്രങ്ങള്‍ എന്നിവ സകല വാദ്യാഘോഷത്തോടെയും എഴുന്നെള്ളിച്ച് ക്ഷേത്രത്തിലെത്തിക്കുന്നു. ഇതോടെ
പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ഇതിനുശേഷം മാത്രമേ സ്ത്രീകള്‍ക്ക് ക്ഷേത്ര സന്നിധിയില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ബാവലിപ്പുഴയില്‍
കുളിച്ച് തിരുവിഞ്ചിറയിലൂടെ മണിത്തറയിലെത്തി പ്രതിഷ്ഠകളെല്ലാം വലം വച്ച് തൊഴുത്. വഴിപാടുകളര്‍പ്പിച്ച് പ്രസാദം വാങ്ങുകയും ഭണ്ഡാരം പെരുകുകയും ചെയ്താല്‍ തീര്‍ത്ഥാടനം കഴിഞ്ഞു . ഇളനീര്‍വെപ്പ്, ഇളനീരാട്ടം, അഷ്ടമി ആരാധന, രേവതി ആരാധന, രോഹിണിയാരാധന, കലംവരവ്, കലശപൂജ, കലശാട്ട് എന്നിവയാണ് മറ്റു പ്രധാന ചടങ്ങുകള്‍.

നെയ്യമൃത് വ്രതം

ആർഷ സംസ്കാരത്തിന്റെ സ്വതസിദ്ധമായ പരിശുദ്ധി, ആപത്കരമായ ഏതു പ്രതിസന്ധികളെയും തരണം ചെയ്തു ജീവനെ ഉദ്ധരിച്ചു സത്യത്തിലേക്കും അമൃതത്തിലേക്കും ലയിപ്പിക്കുക എന്നതാണ്. അമൃതസ്വരൂപനാക്കി മാറ്റാനുള്ള കർമ്മപദ്ധതിയുടെ വിശിഷ്ടമായ ഒരു അനുഷ്ടാനമാണ് കൊട്ടിയൂർ നെയ്യമൃത്. പ്രത്യേക ഗൂഡപൂജകളോടേയും മന്ത്രത്തോടെയും അഷ്ടബന്ധതാൽ ബന്ധിപ്പിക്കപ്പെട്ടമണിതറയിലെ സ്വയംഭൂസ്ഥാനം പതിനൊന്നു മാസത്തിനു ശേഷം ഇടവമാസത്തിലെ ചോതിനാളിൽ തുറക്കപ്പെടുന്ന പവിത്രമായ ചടങ്ങാണ് നെയ്യാട്ടം. നെയ്യാട്ടത്തിനു അർപ്പിക്കപ്പെടുന്ന വിശിഷ്ട വസ്തുവായ നെയ്യമൃത് എത്തിക്കുവാനുള്ള അവകാശം സിദ്ധിക്കപ്പെട്ട തറവാടാണ് തമ്മേങ്ങാടൻ തറവാട് . തമ്മേങ്ങാടൻകാര് കലശപാത്രത്തിൽ നെയ്യമൃത് എത്തിക്കുന്നതോടൊപ്പം തന്നെ മറ്റു തറവാട്ടുകാർക്ക് ഇടങ്ങനാഴിക്കാർ എന്നപേരിൽ കിണ്ടിയിൽ നെയ്യമൃത് എഴുന്നെള്ളിക്കുവാൻ നേതൃത്വവും നൽക്കുന്നു വിശിഷ്ഠവും പരിപാവനവുമായ ഈ സമർപ്പണത്തിന് പിന്നിൽ ഇരുപത്തീഏഴു ദിനങ്ങൾ. വിശാഖം മുതൽ സ്ത്രീകളുടെ കഞ്ഞി, കുടുംബ ഐശ്വര്യത്തിന്റെ നാന്ദിയായി പരിശുദ്ധിയോടെ ചെയ്യുന്ന കർമ്മം. അതിനു ശേഷം അശ്വതി മുതൽ വേറെവേപ്പ്. സ്ത്രീകളെ ഒന്നിലും പങ്കെടുപ്പിക്കാതെ അവരെ ഊട്ടുന്ന ചടങ്ങ്. ആയില്യത്തിനു മഠത്തിൽ കയറൽ, കലശം കുളി കഴിഞ്ഞ് മഠത്തിൽ കയറി ബന്ധുജനങ്ങൾക്ക് വെച്ച് വിളമ്പി കൊടുക്കുന്ന ചടങ്ങ്. വ്യക്തി, കുടുംബം, സമൂഹം എന്നിവ ഘട്ടം ഘട്ടമായി സേവിക്കുക എന്ന പ്രക്രിയ. അത്തം നാളിൽ മഠത്തിൽ നിന്നു ഇറങ്ങൽ. ഓംകാര ശബ്ദം മുഴക്കി നെയ്യമൃത് എഴുന്നെള്ളിക്കൽ കൊട്ടിയൂരിലേക്ക് യാത്ര. ആദ്യ ദിവസം ചാവശ്ശേരി രണ്ടാമത്തെ ദിവസം മണത്തണ മൂന്നാമത്തെ ദിവസം മണത്തണ ചപ്പാരത്തു നിന്നും വില്ലിപ്പലനുമായി ചേർന്നു കൊട്ടിയൂരിലേക്ക്.

ശ്രീ കൊട്ടിയൂർ ക്ഷേത്രത്തിലെ അത്ഭുതം ജനിപ്പിക്കുന്ന ഒരു ചടങ്ങാണ് പ്രകൂഴ ദിവസം രാത്രി ആയിലാർ കാവിൽ നടക്കുന്ന നിഗൂഡ പൂജ. ഗോത്രാചാര രീതിയുടെ ഒരു നിഴൽ ചടങ്ങാണ് ആയില്യാർ കാവിലെ പൂജ. പടിഞ്ഞിറ്റ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് പൂജകൾ നടക്കുന്നത്. ആയില്യാർ ക്കാവിലെ നിവേദ്യമാണ് അപ്പട (അരി മഞ്ഞൾ എന്നിവ പൊടിച്ചു കനലിൽ ചുട്ടെടുക്കുന്ന ഒരു അപ്പം) യാഗോത്സവത്തിലെ മുഴുവൻ ചടങ്ങുകളും നടത്തുന്നത് ജന്മസ്ഥാനികരാണ്. ഇത്തരത്തിൽ സ്ഥാനത്തു വരുന്നവർക്ക് ജന്മോപദേശം ലഭിക്കാണമെന്നാണ് നിശ്ചയം. സ്ഥാനികൻ ആസന്ന മരണ സമയത്ത് തന്റെ അനന്തരാവകാശിക്ക് യാഗോത്സവത്തിനു അനുഷ്ടിക്കേണ്ട കാര്യങ്ങൾ ഉപദേശിച്ചു കൊടുക്കും. പ്രകൂഴ നാളിലെ ആയില്യാർക്കാവിലെ അപ്പട നിവേദ്യത്തിനു കയ്പ്പ് രസം അനുഭവപ്പെടുന്ന സ്ഥാനികൻ നീരെഴുന്നള്ളത്തിനു മുൻപും നീരെഴുന്നള്ളത്തിന്റെ അപ്പടക്ക് കയ്പ്പ് രസം അനുഭവപ്പെടുന്ന സ്ഥാനികൻ കലശാട്ടിനു മുൻപും മരണമടയും എന്നാണു വിശ്വാസം. ഇത്തരം കയ്പ്പ് അനുഭവപ്പെടുന്ന സ്ഥാനികൻ തന്റെ അനന്തരാവകശിക്ക് ജന്മോപദേശം നൽകുന്നു.

വിവരങ്ങൾക്ക് കടപ്പാട് : കരുണൻ നമ്പ്യാർ

എത്തിച്ചേരാനുള്ള വഴി

കണ്ണൂരിൽ നിന്നും തലശേരിയിൽ നിന്നും മട്ടന്നൂർ വഴി ഇരിട്ടിയിൽ എത്താം . തളിപ്പറമ്പിൽ നിന്നും ശ്രീകണ്ടപുരം വഴി 42 കിലോമീറ്റർ യാത്ര ചെയ്തും
ഇരിട്ടിയിൽ എത്താം . ഇവിടെ നിന്നും മാനന്തവാടിക്കുള്ള കുറുക്കു പാതയിൽ 40
കിലോമീറ്റർ യാത്ര ചെയ്തു ഇക്കരെ കൊട്ടിയൂരിൽ എത്താം . അവിടെ നിന്നും ഇടത്തോട്ടു തിരിഞ്ഞു ഏകദേശം 200 മീറ്റർ നടന്നാൽ നദിയും അതിനു കുറുകെയുള്ള പാലവും കാണാം . ഈ പാലം കടന്നാൽ ദക്ഷ യാഗ ഭൂമിയായ അക്കരെ കൊട്ടിയൂരിൽ എത്താം . വൈശാഖ ഉത്സവ സമയത്ത് മാത്രമേ അവിടെ പോകാൻ പാടുള്ളൂ .

No comments:

Post a Comment