Saturday, May 27, 2017

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം വിളക്കുതിരി സംഘം 28 ന് യാത്ര തിരിക്കും

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് അക്കരെ സന്നിധാനത്ത് ദീപങ്ങൾ തെളിയിക്കാൻ ആവശ്യമായ വിളക്കു തിരിത്തുണി, കിള്ളിശീല, ഉത്തരീയങ്ങൾ, ഈരണവസ്ത്രങ്ങൾ എന്നിവ ഭഗവത് സന്നിധിയിലേക്ക് ഏഴുന്നള്ളിക്കുന്ന ചടങ്ങാണ് ' വിളക്കുതിരി എഴുന്നള്ളത്ത്'. 'കിള്ളിവരവ്' എന്നും ഈ ചടങ്ങ് അറിയപ്പെടുന്നു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ആദ്യ എഴുന്നള്ളത്ത് സംഘമാണ് വിളക്കുതിരിസംഘം. പതിനെട്ടര കുത്ത്
തുണിയാണ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്. പുറക്കുളത്തെ (കൂത്തുപറമ്പ് ) തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്നാണ് വിളക്കുതിരി പുറപ്പെടുന്നത്. മണിയന്‍ ചെട്ടിയാന്‍ സ്ഥാനികന്‍ ചിങ്ങന്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പുറക്കളം തിരൂര്‍ക്കുന്ന് ഗണപതി ക്ഷേത്രത്തിനടുത്തുള്ള മഠത്തില്‍ വച്ച് ഉത്സവത്തിനാവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നത്.   വിളക്കുതിരികള്‍, കിള്ളിശീല, കൂത്തിരി, ഉത്തരീയം, തലപ്പാവ് എന്നിവയെല്ലാമാണ് പുറക്കുളത്ത് നിര്‍മ്മിക്കുന്നത്.
മണിയന്‍ ചെട്ടിയാന്മാര്‍ ഏല്‍പ്പിക്കുന്ന വിളക്കുതിരികള്‍ തെളിയിക്കുന്നതോടെയാണ് വൈശാഖ മഹോത്സവത്തിന് തുടക്കമാകുക. പ്രാക്കൂഴം നാളില്‍ മീത്തില്‍ കയറിയ സംഘം ഒമ്പത് ദിവസം കൊണ്ട് തുണിത്തരങ്ങള്‍ നെയ്ത് കഴിഞ്ഞാല്‍ മാത്രമേ മീത്തില്‍ നിന്നും പുറത്തിറങ്ങുകയുള്ളൂ. അതുവരെ  ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് വ്രതശുദ്ധിയോടെ  മീത്തില്‍ തങ്ങും.
നീരെഴുന്നള്ളത്ത് ദിവസം  ഇക്കരെ കൊട്ടിയൂരിലെത്തുന്ന വിളക്കുതിരി സംഘം പിറ്റേന്ന് പ്രത്യേക ചടങ്ങില്‍ വച്ചാണ് ഉല്‍പന്നങ്ങള്‍ ക്ഷേത്ര ഭാരവാഹികളെ ഏല്‍പ്പിക്കുക. തുടര്‍ന്ന് ഊരാളന്മാരുടെ അടിയന്തിര യോഗം ചേര്‍ന്ന് തുണിത്തരങ്ങള്‍ എണ്ണി തിട്ടപ്പെടുത്തും.

No comments:

Post a Comment