Wednesday, May 31, 2017

കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ ഓടപ്പൂ 'വിരിഞ്ഞു'

വൈശാഖ മഹോത്സവ നഗരിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വഴിപാടായ 'ഓടപ്പൂ' ഒരുക്കുന്ന തിരക്കിലാണ്   കൊട്ടിയൂരിലെ നൂറുകണക്കിന് കുടുംബങ്ങള്‍. വരുമാന മാര്‍ഗമെന്നതിലുപരി കൊട്ടിയൂരുകാരുടെ വികാരമാണ് ഓടപ്പൂ നിര്‍മാണം. ഉത്സവ നഗരിയില്‍ റോഡിനിരുവശവും ഓടപ്പൂക്കള്‍ കെട്ടിത്തൂക്കിയ സ്റ്റാളുകള്‍ മനോഹര കാഴ്ചയാണ്.
ദക്ഷന്റെ താടിയാണ് ഒടപ്പൂവെന്നാണ് വിശ്വാസം. കൊട്ടിയൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ ഓടപ്പൂ വാങ്ങാതെ മടങ്ങാറില്ല. വനത്തില്‍നിന്ന് ഓടകള്‍ കൊണ്ടുവന്ന് പ്രത്യേക രീതിയില്‍ ചീകിയെടുത്താണ് പൂവ് നിര്‍മിക്കുന്നത്.  വയനാട് വൈത്തിരിയില്‍നിന്ന് വനം വകുപ്പിന്റെ അനുമതിയോടെ 'കള്ളി' എന്നറിയപ്പെടുന്ന മൂപ്പെത്താത്ത ഓട കൊട്ടിയൂരിലെത്തിക്കും.  പുറംതൊലി ചീകിക്കളഞ്ഞ് ചതച്ച് ഒരു ദിവസം വെള്ളത്തിലിട്ടാണ് ഓടപ്പൂ നിര്‍മാണ കേന്ദ്രങ്ങളിലെത്തിക്കുക. പ്രത്യേക ഉപകരണം കൊണ്ട് ചീകി വൃത്തിയാക്കി നല്‍കിയാല്‍ മൂന്ന് രൂപ ലഭിക്കും. ഒരു ദിവസം അഞ്ഞൂറു പൂവ് വരെ നിര്‍മിക്കുന്നവരുണ്ട്.  വൈശാഖ മഹോത്സവം കൊട്ടിയൂരുകാര്‍ക്ക് വരുമാന മാര്‍ഗം കൂടിയാണ്. ഓടപ്പൂ വില്‍പ്പന  സ്റ്റാളുകള്‍ 28 ലക്ഷത്തോളം രൂപയ്ക്കാണ് ലേലത്തില്‍ പോയത്.  സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നൂറോളം സ്റ്റാള്‍ വേറെയുമുണ്ട്.   25 രൂപമുതല്‍ 200 രൂപവരെയായിരുന്നു കഴിഞ്ഞ തവണ ഓടപ്പൂവിന്റെ വില

No comments:

Post a Comment