Wednesday, August 19, 2015

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം

കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെഹരിപ്പാട് സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹുവായ സുബ്രഹ്മണ്യൻആണ്. കൂടാതെ ധാരാളം ഉപദേവതകളും ഉണ്ട്.

ഐതിഹ്യം

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് ഒരു കഥ നിലനിൽക്കുന്നുണ്ട്. പണ്ട് ഈ സ്ഥലത്തിന്റെ പേര് 'കുമാരപുരം' എന്നായിരുന്നു (ഏകചക്ര ആയിരുന്നുവെന്നും പറയപ്പെടുന്നു). അന്നിവിടത്തെ പ്രമാണിമാരുടെ ഉടമസ്ഥാവകാശത്തിൽ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം നിലനിന്നിരുന്നു. 'തൃക്കോവിൽ ക്ഷേത്രം' എന്നായിരുന്നു അതിന്റെ പേര്. അതിന്റെ സമീപത്തായി ഒരു മഹാക്ഷേത്രം നിർമ്മിച്ച് അവിടെ അയ്യപ്പസ്വാമിയെ പ്രതിഷ്ഠിയ്ക്കാൻ പ്രമാണിമാർ തീരുമാനിച്ചു. അവർ വിദഗ്ദ്ധരായ പണിക്കാരെ അതിന് നിയോഗിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിനൊടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി. ദേവശില്പിയായ വിശ്വകർമ്മാവ്പോലും അമ്പരന്നുപോകും വിധം മനോഹരമായ, പഞ്ചപ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രം അവിടെ ഉയർന്നുവന്നു. അവിടെ പ്രതിഷ്ഠയ്ക്കുള്ള ദിവസവും നിശ്ചയിയ്ക്കപ്പെട്ടു.

അങ്ങനെയിരിയ്ക്കെ ഒരുദിവസം എല്ലാ പ്രമാണിമാർക്കും ഒരേ സമയം സ്വപ്നദർശനമുണ്ടായി. അവർ നിർമ്മിച്ച മഹാക്ഷേത്രത്തിൽ പ്രതിഷ്ഠിയ്ക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വിഗ്രഹംകായംകുളം കായലിൽ ജലാധിവാസമേറ്റുകിടപ്പുണ്ടെന്നതായിരുന്നു ദർശനത്തിൽ പ്രത്യക്ഷപ്പെട്ട ദിവ്യന്റെ വാക്കുകൾ. പണ്ട് പരശുരാമൻപൂജിച്ച് ജലാധിവാസം ചെയ്ത ചതുർബാഹു സുബ്രഹ്മണ്യവിഗ്രഹമാണ് അതെന്നും അത് എടുക്കാനായി ഉടനെത്തന്നെ പുറപ്പെടണമെന്നും അത് അന്വേഷിച്ച് അവിടെച്ചെല്ലുമ്പോൾ ഒരുസ്ഥലത്ത് നീർച്ചുഴിയുംപൂജാപുഷ്പങ്ങളും പ്രത്യക്ഷപ്പെടുമെന്നും അവിടെ ഇറങ്ങിത്തപ്പിയാൽ വിഗ്രഹം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് എല്ലാവരും കൂടി അത്യുത്സാഹത്തോടെ വിഗ്രഹം തപ്പാനായി കായംകുളത്തെത്തി. അവിടെ കായലിൽ നീർച്ചുഴിയും പൂജാപുഷ്പങ്ങളും കണ്ട സ്ഥലത്ത് ഇറങ്ങിത്തപ്പിയപ്പോൾ അവർക്ക് വിഗ്രഹം കിട്ടി. തുടർന്ന് അവർ അതെടുത്ത് അടുത്തുള്ള നാലുപറക്കടവിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് പായിപ്പാട്ടാറ്റിലൂടെ ഘോഷയാത്രയായി വിഗ്രഹം കുമാരപുരത്തിച്ചു. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായി ഇന്നുംചിങ്ങമാസത്തിലെ ചതയം നാളിൽ പായിപ്പാട്ടാറ്റിൽ വള്ളംകളി നടത്തിവരുന്നു.

തുടർന്ന് പുതിയ ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുപോയ വിഗ്രഹം സകലവിധ താന്ത്രികച്ചടങ്ങുകളോടെയും പ്രതിഷ്ഠിച്ചു. ആ സമയത്ത് ഒരു ദിവ്യൻ അവിടെ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം ജീവകലശാഭിഷേകം നടത്തിയെന്നും ആ ദിവ്യൻ സാക്ഷാൽ പരശുരാമൻ തന്നെയായിരുന്നുവെന്നും പറയപ്പെടുന്നു. അങ്ങനെ, ശ്രീഹരിയുടെ, അതായത്മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ കാലുകുത്തിയ സ്ഥലം 'ഹരിപ്പാദപുരം' എന്നും കാലാന്തരത്തിൽ 'ഹരിപ്പാട്' എന്നും അറിയപ്പെടാൻ തുടങ്ങി. ഒരു വൃശ്ചികമാസത്തിൽ കാർത്തിക നക്ഷത്രവും പൗർണ്ണമിയും കൂടിയ ദിവസം നട്ടുച്ചയ്ക്കായിരുന്നു പ്രതിഷ്ഠ. അതിനാൽ ഇന്നും ആ ദിവസം ക്ഷേത്രത്തിൽ വളരെ പ്രധാനമാണ്.

ക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് ഹരിപ്പാട്ടുള്ളത്. വലുപ്പം കൊണ്ടും, പ്രശസ്തി കൊണ്ടും, ഐതിഹ്യപ്പെരുമകൊണ്ടും, ആചാരാനുഷ്ഠാനങ്ങൾ കൊണ്ടുമെല്ലാം ഹരിപ്പാട് ഈ സ്ഥാനത്ത് വരുന്നു. ഏകദേശം ഏഴേക്കർ വരുന്ന വിശാലമായ മതിലകത്തിനത്തിനുപുറമേ ചെമ്പുമേഞ്ഞ വലിയ വട്ടശ്രീകോവിൽ, വലിയ ആനക്കൊട്ടിൽ, മൂന്ന്ഭാഗത്തുമുള്ള ഗോപുരങ്ങൾ,(വടക്ക് ചെറിയ രണ്ട്‌ വാതിലുകൾ മാത്രമാണുള്ളത്.) നാലമ്പലം, വിളക്കുമാടം, കൂത്തമ്പലം, ഭഗവദ്വാഹനമായ മയിലിനെ ശിരസ്സിലേറ്റുന്ന കേരളത്തിലെ ഏറ്റവും വലിയ സ്വർണ്ണക്കൊടിമരങ്ങളിലൊന്ന്, വലിയ രണ്ട് കുളങ്ങൾ - ഇവയെല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹരമായ നിർമ്മിതിയുടെ ഉത്തമോദാഹരണങ്ങളാണ്.

പ്രതിഷ്ഠാവിഗ്രഹത്തിന്റെ വലുപ്പത്തിന്റെ കാര്യത്തിലും ഹരിപ്പാട് തന്നെയാണ് കേരളത്തിലെ സുബ്രഹ്മണ്യസ്വാമിക്ഷേത്രങ്ങളിൽ മുമ്പിൽ. ആറടിയ്ക്കുമുകളിൽ ഉയരമുള്ള അതിഭീമാകാരമായ കൃഷ്ണശിലാവിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമി വാഴുന്നത്. അതേസമയം വിഗ്രഹം സുബ്രഹ്മണ്യന്റേതാണെന്ന് തെളിച്ചുപറയാൻ വയ്യ. കാരണം, ഇവിടത്തെ ആദ്യസങ്കല്പം വിഷ്ണുവായിരുന്നുവെന്നും പിന്നീട് വിഷ്ണുവിനെ ശിവനും ഒടുവിൽ ശിവസുതനായ സുബ്രഹ്മണ്യനുമാക്കിമാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിനുള്ള തെളിവുകൾ വിഗ്രഹത്തിൽ വ്യക്തമായി കാണാൻ കഴിയും: ഉയർത്തിപ്പിടിച്ച രണ്ടുകൈകളിൽ ശംഖചക്രങ്ങളും താഴോട്ടുള്ള ഇടതുകയ്യിൽ ഗദയും വലതുചുമലിൽ വേലും ഇടതുചുമലിൽ ത്രിശൂലവും കിരീടവുംജടാമകുടവും ഗംഗാജലവും ചന്ദ്രക്കലയും ത്രിനേത്രങ്ങളുമെല്ലാം ഇതിലുണ്ട്. ആദ്യം ഇത് ബുദ്ധനെ പ്രതിഷ്ഠിയ്ക്കാൻ നിശ്ചയിച്ച ക്ഷേത്രമായിരുന്നുവെന്നും അന്ന് ബൗദ്ധ-ജൈനപണ്ഡിതന്മാരെ എതിർത്തുതോൽപ്പിയ്ക്കാൻ ഇവിടെവന്ന ഭടന്മാരിൽ ഭൂരിപക്ഷം വൈഷ്ണവരായിരുന്നതിനാൽ അവർ വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ നിശ്ചയിയ്ക്കുകയുംശൈവഭടന്മാർ ഇതിനെതിരെ രംഗത്തുവരികയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ സംഘട്ടനമുണ്ടായി. പിന്നീട് ശൈവഭടന്മാർ വിഗ്രഹത്തിലെ കിരീടം, മഞ്ഞപ്പട്ട്, മയിൽപ്പീലി, മറ്റ് ആഭരണങ്ങൾ തുടങ്ങിയവ എടുത്തുമാറ്റുകയുംപാഞ്ചജന്യം ശംഖ്, സുദർശനചക്രം, കൗമോദകി ഗദ, ഗോപിക്കുറി എന്നിവ മറയ്ക്കുകയും ജടാമകുടം, ചന്ദ്രക്കല, ഗംഗാജലം, ത്രിശൂലം, ഉടുക്ക്, മൂന്നാം തൃക്കണ്ണ്, കഴുത്തിൽ പാമ്പ് തുടങ്ങിയവ ഘടിപ്പിച്ച് ദേഹമാസകലം ഭസ്മം പൂശിരുദ്രാക്ഷവും പുലിത്തോലും അണിയിച്ച് ശിവനാക്കിമാറ്റുകയും ചെയ്തു. പിന്നീട് ശൈവരിൽത്തന്നെ ഒരു വിഭാഗം സുബ്രഹ്മണ്യന് കൂടുതൽ പ്രാധാന്യം കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ വിഗ്രഹത്തിൽ വേൽ സ്ഥാപിച്ചു. കിരീടവും വസ്ത്രവും ആഭരണങ്ങളും വീണ്ടും സ്ഥാപിച്ചു. പിന്നീട് മൂന്നുകൂട്ടരെയും സമവായത്തിലെത്തിയ്ക്കാൻ ഈ ഭാവങ്ങളെല്ലാം ഒന്നിച്ച് വിഗ്രഹത്തിൽ കാണിയ്ക്കാൻ തുടങ്ങി. കൂടാതെ മൂന്നുസങ്കല്പങ്ങൾക്കുമായി മൂന്ന് ഉത്സവങ്ങളും നിശ്ചയിച്ചു: ഒന്ന്, മേടമാസത്തിൽ വിഷുദിവസം കൊടിയേറി കണികണ്ട് പത്താമുദയത്തിന് ആറാട്ടോടെ കഴിയുന്ന ചിത്തിര ഉത്സവം; രണ്ട്, ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടെ കഴിയുന്ന ആവണി ഉത്സവം; മൂന്ന്, ധനുമാസത്തിൽ ചതയം നാളിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ടോടെ കഴിയുന്ന മാർകഴി ഉത്സവം. ഇവ യഥാക്രമം സുബ്രഹ്മണ്യൻ, വിഷ്ണു, ശിവൻ എന്നീ സങ്കല്പങ്ങളെ സൂചിപ്പിയ്ക്കുന്നു.

ഉപദേവതകൾ

ക്ഷേത്രത്തിൽ ഉപദേവതകളായി ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ദുർഗ്ഗ, ഭദ്രകാളി, നാഗദൈവങ്ങൾ,ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർ കുടികൊള്ളുന്നു. നാലമ്പലത്തിനകത്ത് പ്രധാന ശ്രീകോവിലിൽത്തന്നെ തെക്കേ നടയിൽ തെക്കോട്ട് ദർശനമായാണ് ദക്ഷിണാമൂർത്തി-ഗണപതി പ്രതിഷ്ഠകൾ. നാലമ്പലത്തിനുപുറത്ത് തെക്കുകിഴക്കേമൂലയിൽ പ്രത്യേകമായി നിർമ്മിച്ച ക്ഷേത്രത്തിൽ ശ്രീകൃഷ്ണൻ കുടികൊള്ളുന്നു. "തിരുവമ്പാടി ക്ഷേത്രം" എന്ന് ഇതറിയപ്പെടുന്നു. ഗോശാലകൃഷ്ണനായാണ് ഇവിടെ പ്രതിഷ്ഠയുടെ സങ്കല്പം. ശ്രീകൃഷ്ണക്ഷേത്രത്തിന് പടിഞ്ഞാറുമാറി നാലമ്പലത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായാണ് അയ്യപ്പസ്വാമിയുടെ ശ്രീകോവിൽ. ഇതിനും തെക്കുപടിഞ്ഞാറായി നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സും കുടികൊള്ളുന്നു. വടക്കുപടിഞ്ഞാറുഭാഗത്താണ് ദുർഗ്ഗ-ഭദ്രകാളി ദേവിമാരുടെ പ്രതിഷ്ഠ. വടക്കുകിഴക്കുഭാഗത്ത് യക്ഷിയും. ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കീഴ്തൃക്കോവിൽ കിഴക്കേ നടയിൽ മതിൽക്കെട്ടിനുപുറത്ത് കുടികൊള്ളുന്നു. ദ്വിബാഹുവായ ബാലസുബ്രഹ്മണ്യനാണ് കീഴ്തൃക്കോവിലപ്പനായി വാഴുന്നത്.

ക്ഷേത്ര ആചാരങ്ങൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറക്കുന്നു. ആദ്യം തലേദിവസത്തെ ആടയാഭരണങ്ങൾ ചാർത്തി നടത്തുന്ന നിർമ്മാല്യദർശനമാണ്. നിർമ്മാല്യത്തിനുശേഷം വിഗ്രഹത്തിൽ എണ്ണ, ജലം, വാകപ്പൊടി മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. അഭിഷേകത്തിനുശേഷം വിഗ്രഹം അലങ്കരിയ്ക്കുന്നു. മലർ നിവേദ്യമാണ് അടുത്ത ചടങ്ങ്. അപ്പോഴേയ്ക്കും സമയം അഞ്ചുമണിയാകും. മലർനിവേദ്യത്തിനുശേഷം ഉഷഃപൂജയാണ്. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പായസവും വെള്ളനിവേദ്യവുമാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യം. പിന്നീട് സൂര്യോദയസമയത്ത് എതിരേറ്റുപൂജ. ഇത് ഉപദേവതകൾക്ക് നിവേദ്യം സമർപ്പിച്ചുകൊണ്ടുള്ള പൂജയാണ്. ഇതേസമയത്ത് തന്നെയാണ് ക്ഷേത്രത്തിലെ മഹാഗണപതിഹോമവും. ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ട് കാണുന്നു എന്നാണ് ശീവേലിയുടെ പിന്നിലുള്ള അർത്ഥം. ജലഗന്ധപുഷ്പങ്ങളുമായി മേൽശാന്തിയും സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പുമായി കീഴ്ശാന്തിയും ശ്രീകോവിലിന് പുറത്തിറങ്ങുന്നു. അകത്തെ ബലിവട്ടത്തുള്ള ഓരോ ബലിക്കല്ലിലും മേൽശാന്തി ബലി തൂകുന്നു. അഷ്ടദിക്പാലകർ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ, നിർമ്മാല്യധാരി (ഇവിടെ ധൂർത്തസേനൻ), ശാസ്താവ്, അനന്തൻ, ദുർഗ്ഗ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് ബലിക്കല്ലുകളുടെ രൂപത്തിൽ ശ്രീകോവിലിനുചുറ്റുമുള്ളത്. തുടർന്ന് പുറത്തിറങ്ങിയശേഷം പ്രദക്ഷിണവഴിയിലൂടെ മൂന്നുതവണ പ്രദക്ഷിണം വച്ച് പുറത്തെ ബലിക്കല്ലുകളിലും ബലിതൂകുന്നു. തുടർന്ന് വലിയ ബലിക്കല്ലിലും ബലിതൂകി തിരിച്ചുപോകുന്നു. ശീവേലി കഴിഞ്ഞാൽ പാൽ, ഇളനീർ, പനിനീർ, കളഭം, കുങ്കുമം, ഭസ്മം മുതലായവകൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ തീർത്ഥജലം നിറച്ചുവച്ച് അവ മണ്ഡപത്തിൽവച്ച് പൂജിച്ച് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന ചടങ്ങാണ് "നവകാഭിഷേകം". ഇത് നിത്യേന നടത്തുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് ക്ഷേത്രം. തുടർന്ന് എട്ടുമണിയ്ക്ക് പന്തീരടിപൂജ നടക്കുന്നു. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നുപറയുന്നത്. പന്തീരടിപൂജ കഴിഞ്ഞാൽ പത്തുമണിയോടുകൂടി പഞ്ചഗവ്യാഭിഷേകം തുടങ്ങുന്നു. പാൽ, നെയ്യ്, ചാണകം, ഗോമൂത്രം, തൈര് എന്നിവ നിശ്ചിതമായ ഒരളവിൽ ചേർത്തുണ്ടാക്കുന്നതാണ് പഞ്ചഗവ്യം. ഇതും അപൂർവ്വം ചില ക്ഷേത്രങ്ങളിലേ നിത്യേന അഭിഷേകം ചെയ്യാറുള്ളൂ. തുടർന്ന് പത്തരയോടെ ഉച്ചപൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പ്രധാന നിവേദ്യമായ തുലാപായസം ഈ സമയത്താണ് നേദിയ്ക്കുന്നത്. ഉച്ചപൂജയ്ക്കുശേഷം പതിനൊന്നരയോടെ ഉച്ചശീവേലി. എതിരേറ്റുശീവേലിയുടെ അതേ ചടങ്ങുകൾ തന്നെയാണ് ഉച്ചശീവേലിയ്ക്കും. ഉച്ചശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടക്കുന്നു. തുടർന്ന് രാത്രി ഏഴരയോടെ അത്താഴപൂജ നടത്തുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസവും അപ്പവുമാണ് നിവേദ്യങ്ങൾ.. തുടർന്ന് എട്ടരയ്ക്ക് അത്താഴശീവേലി. എതിരേറ്റുശീവേലിയുടെയും ഉച്ചശീവേലിയുടെയും അതേ ചടങ്ങുകൾ തന്നെയാണ് ഇതിനും. അത്താഴശീവേലി കഴിഞ്ഞ് രാത്രി ഒമ്പതുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു.

ക്ഷേത്രത്തിൽ രണ്ട് തന്ത്രിമാരുണ്ട്. അവർ പടിഞ്ഞാറേ പുല്ലാംവഴി, കിഴക്കേ പുല്ലാംവഴി എന്നീ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ദിവസവും ഇവിടെ തന്ത്രിപൂജയുണ്ട് (പുലമുടക്കുള്ളപ്പോൾ ഒഴികെ). കാസർഗോഡ് ജില്ലയിലെനീലേശ്വരത്തിനടുത്തുള്ള പുല്ലൂർ ഗ്രാമസഭയിൽ നിന്നുള്ള പത്തിലത്തിൽ പോറ്റിമാർക്കാണ് മേൽശാന്തിയവകാശം. കീഴ്ശാന്തിമാർ ദേവസ്വം നിയമനമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.

വഴിപാടുകൾ

ഇടിച്ചുപിഴിഞ്ഞപായസവും തുലാപായസവും പഞ്ചാമൃതവുമാണ് പ്രധാന വഴിപാടുകൾ. കൂടാതെ അഭിഷേകവും നാരങ്ങാമാല ചാർത്തലും പ്രധാനമാണ്.

ക്ഷേത്രത്തിൽ എത്തിച്ചേരാനുള്ള വഴി

ഹരിപ്പാട് ബസ് സ്റ്റാന്റിൽ നിന്ന് (ദേശീയപാത 47-ൽ ഉള്ള പ്രധാന ബസ് സ്റ്റാന്റ്) ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹരിപ്പാട്‌ റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ ഒന്നര കിലോമീറ്റർ മാത്രമേയുള്ളൂ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 115 കിലോമീറ്ററും, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 125 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

No comments:

Post a Comment